---
title: "അവസാന കോൾ സഹോദരിയെ, പിന്നാലെ തടവിലെന്ന വ്യാജ വാർത്ത; ഒടുവിൽ മൂന്നു മാസത്തിന് ശേഷം ഉറ്റവർ അറിഞ്ഞത് ജിനുവിന്റെ മരണവാർത്ത"
english_title: "Body of Malayali youth returned to relatives from Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323873/body-of-malayali-youth-returned-to-relatives-from-sharjah"
published_at: "2025-11-02T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906cdfcc7083_sharja.jpg"
keywords: []
---

# അവസാന കോൾ സഹോദരിയെ, പിന്നാലെ തടവിലെന്ന വ്യാജ വാർത്ത; ഒടുവിൽ മൂന്നു മാസത്തിന് ശേഷം ഉറ്റവർ അറിഞ്ഞത് ജിനുവിന്റെ മരണവാർത്ത

> **Lead Summary:** **ഷാർജ: **അവകാശികളില്ലാതെ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ നടപടി സ്വീകരിച്ചിരുന്ന മലയാളി യുവാവിന്റെ മൃതദേഹം ഒടുവിൽ ഉറ്റവരുടെ അടുത്ത് എത്തി. പത്തനംതിട്ട മല്ലപ്പുഴശേരി സ്വദേശി ജിനു രാജിന്റെ മൃതദേഹമാണ് മൂന്നു മാസത്തെ അന്വേഷണങ്ങൾക്കൊടുവിൽ നാട്ടിൽ ബന്ധുക്കളുടെ അടുത്ത് എത്തിച്ചത്.

## Article Content

**ഷാർജ: **അവകാശികളില്ലാതെ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ നടപടി സ്വീകരിച്ചിരുന്ന മലയാളി യുവാവിന്റെ മൃതദേഹം ഒടുവിൽ ഉറ്റവരുടെ അടുത്ത് എത്തി. പത്തനംതിട്ട മല്ലപ്പുഴശേരി സ്വദേശി ജിനു രാജിന്റെ മൃതദേഹമാണ് മൂന്നു മാസത്തെ അന്വേഷണങ്ങൾക്കൊടുവിൽ നാട്ടിൽ ബന്ധുക്കളുടെ അടുത്ത് എത്തിച്ചത്.

ജൂലൈ 6നു ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണ ജിനുവിനെ ഷാർജ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏകദേശം മൂന്ന് മാസത്തിലേറെയായിട്ടും ജിനുവിന്റെ മരണം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല. ഇതിനിടെ, ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ജിനു ഷാർജയിൽ തടവിലാണെന്ന വ്യാജ വാർത്ത നാട്ടിൽ പരന്നു.

തുടർന്ന്, സഹോദരി ജിജി നടത്തിയ അന്വേഷണത്തിലും കാര്യമായ വിവരം ലഭിച്ചില്ല. തുടർന്ന്, ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കോൺസൽ സിനിൽ മുണ്ടപ്പള്ളിയെ സമീപിച്ചു.

എസ്എൻഡിപി യോഗം യുഎഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ പ്രസാദ് ശ്രീധരനുമായി ബന്ധപ്പെട്ട കുടുംബം അതുവഴി യാബ് ലീഗൽ സർവീസിൽ ജിനുവിന്റെ വിവരങ്ങൾ കൈമാറി. യുഎഇ ജയിലുകളിൽ എവിടെയും ജിനു ഇല്ലെന്ന് വ്യക്തമായി. ഒടുവിൽ ഷാർജ പൊലീസ് മോർച്ചറിയിൽ മൃതദേഹം ഉണ്ടെന്ന് കണ്ടെത്തി.

ഇതിനിടെ അവകാശികളെത്താത്തതിനാൽ മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ തീരുമാനമായിരുന്നു. ജിനുവിന്റെ ബന്ധു വിൽസനെ പ്രസാദ് ശ്രീധരൻ കണ്ടെത്തുകയും, യാബ് ലീഗൽ സർവീസ് പ്രതിനിധികൾ, എസ്എൻഡിപി യോഗം പ്രവർത്തകർ എന്നിവർ ചേർന്ന് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

ജിനുവിന്റെ അമ്മ നേരത്തെ മരിച്ചതാണ്. അച്ഛനും സഹോദരി ജിജിയും മാത്രമാണുള്ളത്. ജൂലൈ 6ന് ആണ് ജിജി അവസാനമായി ജിനുവിനെ വിളിച്ചത്. അന്ന് വൈകുന്നേരം തന്നെയായിരുന്നു മരണവും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323873/body-of-malayali-youth-returned-to-relatives-from-sharjah)