റിയാദ്: കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാത്ത രാജ്യങ്ങൾ സന്ദർശിച്ചവർ ആ വിവരം വെളിപ്പെടുത്താതെ സൗദിയിലേക്ക് കടന്നാൽ കനത്ത പിഴ ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് അഞ്ചു ലക്ഷം സൗദി റിയാൽ ആണ് പിഴ.
വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം ഉൾപ്പെടെ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തലത്തിലാണ് ഇത്. ഇത്തരം രാജ്യങ്ങളിൽ നിന്ന് രാജ്യാന്തര വിമാനങ്ങൾ വഴിയോ അല്ലാതെയോ സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ എയർലൈൻ കമ്പനികളും വാഹന ഉടമകളും ബാധ്യസ്ഥരാണ്.
മഹാമാരി പൊട്ടിപ്പുറപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ സന്ദർശനത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താത്ത പക്ഷം കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഊന്നിപ്പറഞ്ഞു. ആരോഗ്യ നിരീക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 21, 25, 26 എന്നിവ അടിസ്ഥാനമാക്കിയാകും നടപടി.
രാജ്യാന്തര യാത്രക്കാർ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളോ അത്തരം പകർച്ച വ്യാധികളോ പടരാതിരിക്കാനുള്ള മുൻകരുതൽ പാലിക്കണമെന്നതാണ് നിയമം. ഇത് ലംഘിക്കുന്ന പക്ഷം നിയമം ലംഘിക്കുന്നവരും ഗതാഗത സംവിധാനത്തിന്റെ ഉടമയും ശിക്ഷയിൽ നിന്ന് ഒഴിവല്ല. കൂടാതെ ഇങ്ങനെ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇരുകൂട്ടരും ഉത്തരവാദികളാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദർഭത്തിൽ തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു
Visitors to 'covid Risk' countries will be fined five lakh riyals for entering Saudi Arabia